Ticker

6/recent/ticker-posts

സ്വന്തം മകളെ മുറിയിൽ പൂട്ടിയിട്ടത് 25 വർഷം !


 ജനലുകളും വാതിലുമില്ലാത്ത മുറിയിൽ പൂട്ടിയിട്ട 25 വയസ്സായിരുന്ന മകളെ അമ്മ മോചിപ്പിക്കുന്നത് മകളുടെ അമ്പതാം വയസ്സിൽ !!

     പ്രണയത്തിന് കണ്ണും കാതും പണവും അധികാരവും ഒന്നും ബാധകമല്ല.. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള പ്രണയികള്‍ക്ക് പലപ്പോഴും അവരുടെ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ എതിര്‍പ്പുകളെ അഭിമുഖീകരിക്കേണ്ടിയും വരും. പ്രണയത്തിലായതിന് ശേഷം ഒരുമിച്ച് താമസിക്കുന്നതിനോ, വിവാഹിതരാകുന്നതിനോ ഒക്കെ പല ത്യാഗങ്ങള്‍ സഹിച്ചവരുടെ കഥകള്‍ നമ്മുക്ക് അറിയാം. ചിലര്‍ക്ക് അവരുടെ ജീവിതവും പ്രണയവും എല്ലാം ബലി കഴിക്കേണ്ടി വരും. ഇവിടെ, പ്രണയത്തിലായതിന് ഫ്രാന്‍സിലെ ഒരു സ്ത്രീയെ അമ്മ വീട്ടില്‍ പൂട്ടിയിട്ടത് 25 വര്‍ഷമാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സിലെ വിയാനിലുള്ള ബ്ലാഞ്ചെ മോണിയര്‍ എന്ന യുവതിയെ അമ്മ മാഡം മോണിയര്‍ ജനാലകളില്ലാത്ത മുറിയില്‍ അവളുടെ വിസര്‍ജ്ജ്യങ്ങളില്‍ പുഴുവരിച്ചുള്ള ജീവിതത്തിലേക്ക് തളച്ചിട്ടു. മനുഷ്യചരിത്രത്തില്‍, ബ്ലാഞ്ചെയുടെ ദാരുണമായ കഥ നിര്‍ബന്ധിത തടവറയിലെ ഏറ്റവും ഭീകരമായ ഒരു കേസായി കണക്കാക്കപ്പെടുന്നു. 1876ല്‍ 25ാം വയസ്സിലാണ് ബ്ലാഞ്ചെ, താന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്. പക്ഷെ അയാള്‍, അവളുടെ അമ്മ മാഡം മോണിയറിന്റെ ചിന്തകള്‍ക്ക് ഒത്ത യോഗ്യതയുള്ള ഒരു പണക്കാരനായിരുന്നില്ല. ഒരു വിധവയായിരുന്ന മാഡം മോണിയറിന്റെ ആഗ്രഹം, ബ്ലാഞ്ചെയെ ഉയര്‍ന്ന കുടുംബ മഹിമയുള്ള ഒരു സമ്പന്നന്‍ വിവാഹം കഴിക്കണം എന്നായിരുന്നു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, അമ്മ തിരഞ്ഞെടുത്ത ആളുകളെ വിവാഹം കഴിക്കാന്‍ ബ്ലാഞ്ചെ വിസമ്മതിച്ചു. പണത്തെക്കാള്‍ എപ്പോഴും സ്‌നേഹത്തിന് പ്രധാന്യം കൊടുക്കണമെന്ന് അവള്‍ അമ്മയോട് വ്യക്തമാക്കി. മകളുടെ അവകാശവാദങ്ങളില്‍ രോഷാകുലയായ മാഡം മോണിയര്‍, തന്റെ മകന്‍ മാര്‍സലിന്റെ സഹായത്തോടെ ബ്ലാഞ്ചെയെ ജനാലയില്ലാത്ത മുറിയിലെ കിടക്കയില്‍ പൂട്ടിയിട്ടു. ബ്ലാഞ്ചെയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ അവളെക്കുറിച്ച് ചോദിച്ചപ്പോള്‍, മകള്‍ക്ക് ഭ്രാന്ത് പിടിച്ചെന്നും അതിനാല്‍ ഒരു മുറിയിൽ പൂട്ടിയിടേണ്ടിവന്നുവെന്നുമായിരുന്നു മാഡം മോണിയര്‍ പ്രതികരിച്ചത്.

   ഫ്രാന്‍സിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിലൊരാളായ ബ്ലാഞ്ചെയ്ക്ക് ചുറ്റും പതിയെ പതിയെ മാലിന്യങ്ങളും, അത് തിന്നാന്‍ വരുന്ന എലികളും കൂടിക്കൊണ്ടിരുന്നു...

ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, വര്‍ഷങ്ങളോളം ബ്ലാഞ്ചെ ഒരേ മുറിയില്‍ തന്നെ തുടരുകയും, 50 വയസ്സുവരെ അതിനുള്ളിലെ കട്ടിലില്‍ ബന്ധിക്കപ്പെട്ട് കിടക്കുകയും ചെയ്തു. ആ വൃത്തികെട്ട കിടക്കയിലേക്ക് ഒരു ഭൃത്യന്‍ എറിഞ്ഞ കൊടുക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു അവളുടെ ജീവന്‍ നിലനിര്‍ത്തിയത്. കിടക്കുന്നിടത്ത് തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വന്നതിനാല്‍ അവള്‍ പതുക്കെ അഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ ഭാരം വെറും 25 കിലോയില്‍ (55 പൗണ്ട്) താഴെയായി കുറഞ്ഞു.

1901 മേയ് 23 ന് പാരീസിലെ അറ്റോര്‍ണി ജനറലിന് ഒരു അജ്ഞാതനായ വ്യക്തി അയച്ച കത്ത് ലഭിച്ചു. കഴിഞ്ഞ 25 വര്‍ഷമായി മാഡം മോണിയറുടെ വീട്ടില്‍ ഒരു വൃദ്ധകന്യകയെ പൂട്ടിയിട്ടിരിക്കുന്നുവെന്നുള്ള വിശദമായ ഒരു കത്തായിരുന്നു അത്. തുടര്‍ന്ന് പോലീസ് ആ വീട് റെയ്ഡ് ചെയ്ത് ബ്ലാഞ്ചെയെ രക്ഷിച്ചു. അവളുടെ സഹോദരനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാഞ്ചെയെ പോലീസ് രക്ഷപ്പെടുത്തിയ ശേഷം ഒരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. പക്ഷെ അവള്‍ക്ക് ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. അത്രമാത്രം ആഘാതകരമായ ജീവിതമായിരുന്നു അവള്‍ 25 കൊല്ലം അനുഭവിച്ചത്. രക്ഷപ്പെട്ടതിന് ശേഷം അവര്‍ 16 വര്‍ഷം കൂടി ജീവിക്കുകയും 1913 ല്‍ ബ്ലാഞ്ചെ മരിക്കുകയും ചെയ്തു...

Post a Comment

0 Comments